Tuesday, September 22, 2015

ആയിരത്തോളംപേര്‍ക്ക് ദിവസ സൗജന്യഭക്ഷണം നല്‍കി കണ്ടനാട് ഭദ്രാസനം

ആയിരത്തോളംപേര്‍ക്ക് ദിവസ സൗജന്യഭക്ഷണം നല്‍കി കണ്ടനാട് ഭദ്രാസനം
Posted on: 06 Sep 2015



തൊടുപുഴ:
വിശക്കുന്നവര്‍ക്കായി അപ്പം പകുത്തുനല്‍കിയവന്റെ സന്ദേശം ശിരസ്സിലേറ്റിയ ഒരു വിശ്വാസിസമൂഹം ദിവസവും ഊട്ടുന്നത് ആയിരത്തോളം രോഗികളെ. വിശക്കുന്ന വയറുകള്‍ക്ക് രോഗക്കിടക്കയില്‍ പ്രാര്‍ഥനയെക്കാള്‍ വേണ്ടത് ആഹാരമാണെന്ന തിരിച്ചറിവില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള കണ്ടനാട് വെസ്റ്റ് ഭദ്രാസനസമൂഹമാണ് പത്തുവര്‍ഷമായി ഈ പുണ്യകര്‍മത്തിനു നേതൃത്വം നല്‍കുന്നത്.

എറണാകുളം, ഇടുക്കി ജില്ലകളിലായി 14 സര്‍ക്കാര്‍ ആസ്​പത്രിയിലാണ് മുടങ്ങാതെ ഉച്ചഭക്ഷണം നല്‍കുന്നത്. വളകോട്, കടയിരുപ്പ്, വാളകം, മൂവാറ്റുപുഴ, വാരപ്പെട്ടി, തൊടുപുഴ, രാമമംഗലം, മണ്ണത്തൂര്‍, പണ്ടപ്പിള്ളി, പാലക്കുഴ, പാലച്ചുവട്, പിറവം, മുളന്തുരുത്തി, പാമ്പാക്കുട എന്നിവിടങ്ങളിലാണ് ഭക്ഷണവിതരണം. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എന്നുവേണ്ട, ആസ്​പത്രിമുറ്റത്ത് എത്തുന്നവര്‍ക്കെല്ലാം പാത്രംനിറയെ ചൂടുള്ള കഞ്ഞിയും കറിയും അച്ചാറും കിട്ടും.

രാവിലെ പത്തിനും പന്ത്രണ്ടിനുമിടയില്‍ ആസ്​പത്രികളില്‍ ഭദ്രാസനത്തിന്റെ ഉടമസ്ഥതയിലുള്ള വാനുകളെത്തും. പാത്രങ്ങളുമായി കാത്തുനില്‍ക്കുന്നവര്‍ നിരനിരയായി എത്തും. ആരും തിരക്കുണ്ടാക്കാറില്ല. പത്തുവര്‍ഷമായി ഹര്‍ത്താലുകള്‍ക്കുപോലും മുടക്കമില്ലാതെ വാനുകള്‍ രോഗികള്‍ക്കരികിലെത്തും. ഇടമലയാറില്‍ വെള്ളംപൊങ്ങി വഴിയടഞ്ഞ ഒരേയൊരു ദിവസം മാത്രമാണ്, പത്തുവര്‍ഷത്തിനിടയില്‍ ഈ മഹാദാനം മുടങ്ങിയത്.

പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്വാസമാണ് ഈ പദ്ധതി. വിശ്വാസികളും സന്മനസ്സുള്ളവരും പണവും അരിയും പയറുമെല്ലാം ട്രസ്റ്റിന് സംഭാവനയായി നല്‍കും. ഇരുപതിനായിരത്തോളം രൂപ ഓരോ ദിവസവും െചലവാകുന്നുണ്ട്. മീന്‍പാറ അരമനയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. കടല, പയര്‍ തുടങ്ങിയ കറികളാണ് കഞ്ഞിക്കൊപ്പം നല്‍കുന്നത്. 2005 നവംബറില്‍ മാത്യൂസ് മാര്‍ സേവേറിയൂസ് തിരുമേനിയാണ് ഈ അന്നദാനത്തിനു തുടക്കമിട്ടത്. കാലംചെയ്ത മാര്‍ പക്കോമിയൂസ് തിരുമേനിയുടെ പേരിലുള്ള ചാരിറ്റബിള്‍ സൊസൈറ്റിക്കാണ് നടത്തിപ്പുചുമതല.

ഭിക്ഷയെടുത്തുജീവിക്കുന്ന ഒരു വയോധികന്‍ അഞ്ചുകിലോ അരിയുമായി കഴിഞ്ഞദിവസം അരമനയിലെത്തി. നട്ടെല്ലിനു പരിക്കേറ്റ് ആറുമാസം പിറവത്തെ ആസ്​പത്രിയില്‍ കഴിഞ്ഞസമയത്ത് അന്നം നല്‍കിയവരെക്കണ്ട് തന്റെ വലിയ സമ്പാദ്യം ഏല്പിച്ച് നന്ദിപറയാനെത്തിയതായിരുന്നു ആ പാവം. രോഗികള്‍ക്ക് കാരുണ്യത്തിന്റെ രുചി പകരുകയാണ് ഭദ്രാസനം.
Newspaper Edition
Print

No comments:

Emotional - Leonard Mlodnow

  We’ve all been told that thinking rationally is the key to success. But at the cutting edge of science, researchers are discovering that  ...